ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ബംഗ്ലദേശിനെതിരായ സമനിലയോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തായത്. 97 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 130 പോയിന്റോടെ ദക്ഷിണാഫ്രിക്കയാണ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്. 111 പോയിന്റോടെ ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. ന്യൂസീലന്‍ഡാണ് മൂന്നാംസ്ഥാനത്ത്.

ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കും 97 പോയിന്റുണ്ടെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയുടെ പിന്നിലാണ്. ബംഗ്ലദേശ് ഒന്‍പതാം സ്ഥാനത്ത്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാമതെത്തി. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് ഒന്നാമതെത്തിയത്.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് സ്മിത്തിന് തുണയായത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എ.ബി.ഡിവില്ലിയേഴ്‌സ് മൂന്നാം സ്ഥാനത്തും ഹഷീം അംല നാലാം സ്ഥാനത്തുമുണ്ട്. എയ്ഞ്ചലോ മാത്യൂസ്(5), യൂനിസ് ഖാന്‍(6), ജോ റൂട്ട്(7), കെയ്ന്‍ വില്യാംസണ്‍(8), മിസ്ബാ ഉള്‍ ഹഖ്(9),ഡേവിഡ് വാര്‍ണര്‍(10) എന്നിവരാണ് ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചവര്‍.

പതിനൊന്നാം സ്ഥാനത്തുള്ള വിരാട് കൊഹ്‌ലിയാണ് ഏറ്റവും ഉയര്‍ന്ന റാങ്ക് ഉള്ള ഇന്ത്യന്‍ താരം. മുരളി വിജയ് ഇരുപതാം സ്ഥാനത്തുണ്ട്. ഡെയ്ല്‍ സ്റ്റെയിന്‍ നേതൃത്വം നല്‍കുന്ന ബൗളര്‍മാരുടെ റാങ്കിംഗിലും ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്നാരുമില്ല. പന്ത്രണ്ടാം സ്ഥാനത്തുള്ള അശ്വിന്‍ മാത്രമാണ് ആദ്യ ഇരുപതിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.

ബംഗ്ലദേശിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഹര്‍ഭജന്‍ സിങ് വിക്കറ്റ് വേട്ടയില്‍ ഒന്‍പതാംസ്ഥാനത്തെത്തി. 416 വിക്കറ്റുകള്‍ ഹര്‍ഭജന്‍ നേടിയിട്ടുണ്ട്‌

Top