ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നു ; യു എസ് സെനറ്റിന് മുന്നില്‍ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

mark

വാഷിങ്ടണ്‍: ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യു എസ് സെനറ്റിനു മുന്നില്‍ മാപ്പ് പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന സക്കര്‍ബര്‍ഗിന്റെ വിശദീകരണ കുറിപ്പിലെ വാചകങ്ങള്‍ അദ്ദേഹം സെനറ്റിന് മുന്നിലും ആവര്‍ത്തിച്ചു.

ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും. അത് വലിയ തെറ്റാണെന്നും. ഫേസ്ബുക്കില്‍ നടക്കുന്നതിന്റേയെല്ലാം ഉത്തരവാദിത്വം തനിക്കാണെന്നും സക്കര്‍ബര്‍ഗ് സെനറ്റിന് മുന്നില്‍ പറഞ്ഞു.

വിവര ചോര്‍ച്ച വിഷവുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റിന് മുന്നില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യാജ വാര്‍ത്ത, തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകള്‍, വിദ്വേഷ പ്രസംഗം, വിവരങ്ങളുടെ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷയൊരുക്കുന്നതില്‍ വീഴ്ചപറ്റിയെന്നും സക്കര്‍ബര്‍ഗ് സമ്മതിച്ചു.

കേംബ്രിജ് അനലറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട സെനറ്റ് അംഗങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ചൊവ്വാഴ്ച നടന്നത്. സക്കര്‍ബര്‍ഗിനൊപ്പം സഹപ്രവര്‍ത്തകരും സെനറ്റിന് മുന്നിലെത്തിയിരുന്നു. ബുധനാഴ്ച വീണ്ടും സെനറ്റിന് മുന്നില്‍ ഫെയ്‌സ്ബുക്ക് സംഘം ഹാജരാവും.

വ്യാജവാര്‍ത്താ പ്രചരണം, തിരഞ്ഞെടുപ്പുകളിലെ ഇടപെടല്‍ എന്നിവയ്ക്കായി ശ്രമിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിന് ഫെയ്‌സ്ബുക്ക് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

സുരക്ഷ, ഉള്ളടക്കവിശകലനം എന്നിവയ്ക്കായി 20,000 ജീവനക്കാരെ നിയമിക്കുമെന്നും സക്കര്‍ബര്‍ഗ് സെനറ്റിനെ അറിയിച്ചു. എന്നാല്‍, വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട സെനറ്റ് അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും സക്കര്‍ബര്‍ഗ് ഒഴിഞ്ഞുമാറുകയാണുണ്ടായത്.

Top