അവസാന ഓവർ വരെ പൊരുതി സിംബാബ്‌വെ; വിജയം നേടി ബംഗ്ലാദേശ്

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയെ ബംഗ്ലാദേശ് മൂന്ന് റണ്‍സിന് പരാജയപ്പെടുത്തി. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 146 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ടസ്‌കിന്‍ അഹമ്മദ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സിംബാബ്‌വെയുടെ ടോപ് സ്‌കോററായ സീന്‍ വില്യംസ് (64) 19-ാം ഓവറില്‍ റണ്ണൗട്ടായത് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. നേരത്തെ, ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (55 പന്തില്‍ 71) ഇന്നിംഗ്‌സാണ് തുണയായത്. ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രണ്ട് വിക്കറ്റ് വീതം നേടിയ റിച്ചാര്‍ഡ് ഗവാര, ബ്ലെസിംഗ് മുസറബാനി എന്നിവരാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറില്‍ ഒതുക്കിയത്.

പവര്‍പ്ലേയില്‍ തന്നെ ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സിംബാബ്‌വെ ബൗളര്‍മാര്‍ക്കായിരുന്നു. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (0) രണ്ടാം ഓവറില്‍ മടങ്ങി. ആറാം ഓവറില്‍ ലിറ്റണ്‍ ദാസും (14) കൂടാരം കയറി. ഇരുവരേയും മുസറബാനിയാണ് മടക്കിയത്. ഇതോടെ രണ്ടിന് 32 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് ഷാന്റോ- ഷാക്കിബ് അല്‍ ഹസന്‍ (23) എന്നിവര്‍ കൂട്ടിചേര്‍ത്ത 54 റണ്‍സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

എന്നാല്‍ ഷാക്കിബിനെ പുറത്താക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ അഫീഫ് ഹുസൈന്‍ (29) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഷാന്റോയ്‌ക്കൊപ്പം 36 റണ്‍സ് അഫീഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ സിക്കന്ദര്‍ റാസ ഷാന്റോയെ പുറത്താക്കി സിംബാബ്‌വെയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷാന്റോയുടെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ മൊസദെക് ഹുസൈന്‍ (7), നൂറൂല്‍ ഹസന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. യാസിര്‍ അലി (1) പുറത്താവാതെ നിന്നു. അഫീഫ് അവസാന പന്തില്‍ പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയ്ക്ക് ആറ് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് നാല് വിക്കറ്റുകള്‍ നഷ്ടമായി. 35 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. വെസ്ലി മധെവേരെ (4), ക്രെയ്ഗ് ഇര്‍വിന്‍ (8), മില്‍ട്ടണ്‍ ഷുംബ (8), സിക്കന്ദര്‍ റാസ (0) എന്നിവരുടെ വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ നഷ്ടമായത്. തുടര്‍ന്നാണ് വില്യംസ് പ്രതീക്ഷ നല്‍കിയത്. റ്യാന്‍ ബേള്‍ (25 പന്തില്‍ പുറത്താവാതെ 27) പിന്തുണ നല്‍കിയെങ്കിലും ജയിക്കാന്‍ അത് മതിയായിരുന്നില്ല. ഇതിനിടെ റെഗിസ് ചകാബ്വ (15), ബ്രാഡ് ഇവാന്‍സ് (2) എന്നിവരുടെ വിക്കറ്റുകളും സിംബാബ്‌വെക്ക് നഷ്ടമായി. ബേളിനൊപ്പം ബ്ലെസിംഗ് മുസറബാനി (0) പുറത്താവാതെ നിന്നു. ടസ്‌കിന് പുറമെ മുസദെക് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

Top