റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് സെലെന്‍സ്‌കി; നാറ്റോയോട് സൈനിക സഹായം തേടി

കീവ്: യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന ആരോപണവുമായി പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി. വ്യാഴാഴ്ച രാവിലെയാണ് റഷ്യ യുക്രൈനില്‍ ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചെന്നാണ് സെലെന്‍സ്‌കി പറയുന്നത്. ഒരു പൊടി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഇത് ഓക്സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഒരു മാസം പിന്നിടുന്ന സമയത്തും തങ്ങള്‍ക്ക് അടിയന്തര സൈനിക സഹായം നല്‍കണമെന്ന് നാറ്റോയോട് ആവശ്യപ്പെടുകയാണ് സെലെന്‍സ്‌കി. ‘ജനങ്ങളെയും നമ്മുടെ നഗരങ്ങളെയും രക്ഷിക്കാന്‍, യുക്രൈന് നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്. അതുപോലെ റഷ്യ അവരുടെ മുഴുവന്‍ ആയുധശേഖരവും ഞങ്ങള്‍ക്കെതിരെ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുകയാണ്’, അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ നാറ്റോ പ്രതിനിധികളോട് പറഞ്ഞു.

ഇതുവരെ നല്‍കിയ പ്രതിരോധ ഉപകരണങ്ങള്‍ക്ക് പാശ്ചാത്യ സൈനിക സഖ്യത്തിലെ അംഗങ്ങളോട് സെലെന്‍സ്‌കി നന്ദി പറയുകയും കൂടുതല്‍ ആയുധങ്ങള്‍ക്കായി അഭ്യര്‍ഥിക്കുകയും ചെയ്തു. ‘നിങ്ങളുടെ വിമാനങ്ങളുടെ ഒരു ശതമാനം ഞങ്ങള്‍ക്ക് തരൂ, നിങ്ങളുടെ ടാങ്കുകളുടെ ഒരു ശതമാനം ഞങ്ങള്‍ക്ക് തരൂ. ഇന്ന് രാവിലെ യുക്രൈനിലെ തെരുവുകളില്‍ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചു. മുതിര്‍ന്നവരും കുട്ടികളും വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്’, സെലെന്‍സ്‌കി പറഞ്ഞു.

Top