അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ച് സെലന്‍സ്‌കി, റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കണമെന്നും ആവശ്യം

വാഷിങ്ടന്‍: റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കി സഹായാഭ്യര്‍ഥന നടത്തിയത്. റഷ്യയ്ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കണമെന്നും അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളെ റഷ്യയില്‍നിന്ന് പിന്‍വലിക്കണമെന്നും സെലന്‍സ്‌കി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

യുദ്ധ മുഖത്തുനിന്ന് ഓണ്‍ലൈനായി കോണ്‍ഗ്രസ് യോഗത്തിനെ അഭിവാദ്യംചെയ്ത സെലന്‍സ്‌കിയെ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. റഷ്യ യുക്രൈന്റെ ആകാശത്തെ മരണത്തിന്റെ ഉറവിടമാക്കി തീര്‍ത്തെന്ന് സെലന്‍സ്‌കി പറഞ്ഞു. അമേരിക്ക റഷ്യന്‍ ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. സമാധാനമാണ് സമ്പത്തിനെക്കാള്‍ പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘ഞങ്ങളെ മാത്രമല്ല റഷ്യ ആക്രമിച്ചത്. ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ നഗരങ്ങളെയോ മാത്രമല്ല തകര്‍ത്തത്. ഞങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ക്കെതിരെ, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് നേരെ, ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നേരെ കൂടിയാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. അമേരിക്കന്‍ ജനത മുറുകെപ്പിടിക്കുന്ന അതേ സ്വപ്നങ്ങള്‍ക്ക് നേരെ’, സെലന്‍സ്‌കി പറഞ്ഞു.

Top