ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത നിഷേധിച്ച് സാക്കിര്‍ നായിക്

ന്യൂഡല്‍ഹി: മലേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. ”ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചിട്ടില്ല. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന അന്യായ വിചാരണയില്‍ വിശ്വാസമില്ല. എപ്പോഴാണോ സര്‍ക്കാര്‍ തനിക്ക് നീതിയും ന്യായവും ഉറപ്പുവരുത്തുന്നത്, ആ സമയം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തും” നായിക് വ്യക്തമാക്കി.

സാക്കിര്‍ നായിക്ക് ഇന്ന് ഇന്ത്യയിലേക്കു വിമാനമേറുമെന്നു മുതിര്‍ന്ന മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച് മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഞ്ചുവര്‍ഷം മുന്‍പു മലേഷ്യന്‍ പൗരത്വം നേടിയ സാക്കിര്‍ നായിക് അവിടെ ഉണ്ടെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് ‘റെഡ് കോര്‍ണര്‍ നോട്ടിസ്’ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയിലാണ് അഭയം തേടിയത്.

സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയും മലേഷ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാക്കിര്‍ നായികിന്റെ മതപ്രാഭാഷണങ്ങളാണെന്ന ധാക്ക സ്‌ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ എന്‍.ഐ.എ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു.

Top