അരങ്ങേറ്റത്തിൽ സാക്കിര്‍ ഹസന് സെഞ്ചുറി, ബംഗ്ലാദേശ് പോരാടുന്നു, മത്സരം അവസാന ദിവസത്തിലേക്ക് നീട്ടി

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 513 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് ഓപ്പണര്‍ സാക്കിര്‍ ഹസന്‍റെ സെഞ്ചുറി കരുത്തില്‍ തോല്‍വി സമ്മതിക്കാതെ നാലാം ദിനം പിന്നിട്ടു. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. ഒരു ദിവസവും ആറ് വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശിന് ജയത്തിലേക്ക് 241 റണ്‍സ് കൂടി വേണം. 40 റണ്‍സുമായി ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ഒമ്പത് റണ്ണുമായി മെഹ്ദി ഹസനും ക്രീസില്‍. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു.

42-0 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ നല്‍കിയ സെഞ്ചുറി കൂട്ടുകെട്ടിന്റെ കരുത്തിലാണ് തിരിച്ചടിച്ചത്. ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്റോയും സാക്കിര്‍ ഹസനും ഓപ്പണിംഗ് വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ആദ്യ സെഷനില്‍ ഇരുവരെയും പുറത്താക്കാനാവാതെ ബൗളര്‍മാര്‍ വെള്ളം കുടിച്ചപ്പോള്‍ ഉമേഷ് യാദവാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 67 റണ്‍സെടുത്ത ഷാന്റോയെ ഉമേഷ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. സ്ലപ്പില്‍ കോലി കൈവിട്ട ക്യാച്ച് റിഷഭ് പറന്നു പിടിക്കുകയായിരുന്നു.

പിന്നാലെ വണ്‍ ഡൗണായെത്തിയ യാസിര്‍ അലിയെ(5) നിലയുറപ്പിക്കും മുമ്പെ മടക്കി അക്സര്‍ ബംഗ്ലാദേശിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ലിറ്റണ്‍ ദാസും(19), മുഷ്ഫീഖുര്‍ റഹീമും(23) പെട്ടെന്ന് മടങ്ങിയെങ്കിലും ഷാക്കിബും ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ 200 കടത്തി. തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ച ഹസനെ(100) അശ്വിന്‍ മടക്കി. പിന്നാലെ നൂറുല്‍ ഹസനെ(3) അക്സറും വീഴ്ത്തിയപ്പോള്‍ നാലാ ദിനം തന്നെ ജയം പ്രതീക്ഷിച്ച ഇന്ത്യയെ പ്രതിരോധിച്ച് നിന്ന ഷാക്കിബും(40) മെഹ്ദി ഹസനും(9) പോരാട്ടം അഞ്ചാം ദിനത്തിലേക്ക് നീട്ടി. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍, കുല്‍ദീപ് ഉമേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Top