സൈറ വസിമിനെ അപമാനിച്ച കേസ് : വിമാനത്തിനുള്ളില്‍ പ്രതി ഉറങ്ങുകയായിരുന്നുവെന്ന് സാക്ഷിമൊഴി

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിനെ അപമാനിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പ്രതി വികാസ് സച്‌ദേവ് ഉറങ്ങുകയായിരുന്നു എന്ന് സാക്ഷിമൊഴി.

വികാസ് ഇരുന്ന അതേ നിരയില്‍ ഇരുന്നിരുന്ന ആളാണ് പുതിയ മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ വികാസിന്റെ ഭാര്യയും ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

മുംബൈയില്‍ ബിസിനസ് നടത്തുന്ന സച്‌ദേവ ഡല്‍ഹിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

നടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും അവര്‍ ആരോപിച്ചു.

‘വികാസ് ഇരുന്ന അതേ സീറ്റില്‍ ആയിരുന്നു ഞാനും. നടി ഇരുന്നിരുന്ന സീറ്റിന്റെ വശത്ത് കാല്‍ വയ്ക്കുകയല്ലാതെ അയാള്‍ മറ്റൊന്നും ചെയ്തതായി കണ്ടില്ലന്നും സാക്ഷി പൊലീസിനോട് പറഞ്ഞു.

കേസില്‍ അറസ്റ്റിലായ വ്യവസായി വികാസ് സച്‌ദേവിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അപമാനിച്ചെന്ന നടിയുടെ പരാതിയിലാണ് സഹയാത്രികന്‍ വികാസ് സച്‌ദേവിനെ (39) അറസ്റ്റ് ചെയ്തത്.

പാതി മയക്കത്തിലായിരുന്ന തന്റെ പുറത്തും കഴുത്തിലും പിന്‍സീറ്റിലിരുന്ന യാത്രക്കാരന്‍ കാലുകൊണ്ട് ഉരസിക്കൊണ്ടിരുന്നുവെന്നാണു പരാതി.

സംഭവം വിവാദമായതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും, പോക്‌സോ നിയമപ്രകാരവും മാനഭംഗശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.

Top