കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്ന് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എം പി

കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്ന് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എം പി. കണ്ണൂരില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു യുവമോര്‍ച്ചാ നേതാവിന്റെ വെല്ലുവിളി.

കേരളത്തില്‍ നിക്ഷേപം വരുന്നില്ലെന്ന് തേജസ്വി സൂര്യ ആരോപിച്ചു. ആകെയുള്ള തൊഴില്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. അതാകട്ടെ സിപിഐഎമ്മുകാര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളു. കമ്മ്യൂണിസം വികസനത്തിന് എതിരാണ്.

കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്നത് പിണറായി വിജയനെ വെല്ലുവിളിച്ചാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിനിടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തേയും യുവമോര്‍ച്ചാ അദ്ധ്യക്ഷന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യയിലെ പ്രമുഖ 100 സര്‍വ്വകലാശാലകളില്‍ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ പരാജയമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയല്ല പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കലാണ് പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തോല്‍ക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മോദി അയച്ച ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. ബംഗാളിലും തെലങ്കാനയിലും ഗവര്‍ണര്‍മാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ക്ക് പരാജയപ്പെടേണ്ടി വരും. അതുപോലെ കേളത്തിലും സംഭവിക്കുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top