യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസ്; പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

 

ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളില്‍ ആയിരുന്നു റെയ്ഡ്. കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളിലായിരുന്നു റെയ്ഡ്. കൊലപാതകികളെ ഒളിപ്പിച്ചെന്ന് സംശയിക്കുന്നവരുടെ വീടുകളാണ് ഇത്. നിലവില്‍ മൂന്ന് പേരും ഒളിവിലാണ്. ഇവരുടെ വീടുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തെന്ന് എന്‍ഐഎ അറിയിച്ചു.

2022 ജൂലൈ 26-നാണ് ദക്ഷിണ കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകല്‍ വെട്ടിക്കൊല്ലുന്നത്. അതിന് അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദിനെ കൊന്നതിലെ പ്രതികാരമായിട്ടായിരുന്നു പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം. ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസില്‍ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമര്‍ശങ്ങളാണ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.

ഇന്ത്യയില്‍ 2047 ആകുമ്പോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലര്‍ സ്‌ക്വാഡുകള്‍, അഥവാ സര്‍വീസ് ടീമുകള്‍ രൂപീകരിച്ചു എന്നും കുറ്റപത്രത്തില്‍ എന്‍ ഐ എ ചൂണ്ടികാട്ടിയിരുന്നു. ഇവര്‍ക്ക് ആയുധപരിശീലനമടക്കം നല്‍കിയിരുന്നുവെന്നും എന്‍ ഐ എ കുറ്റപത്രത്തിലുണ്ട്.

 

 

Top