വളർത്തുനായയുമായുള്ള നടത്തം;നിലപാടിൽ അയവ് വരുത്താനൊരുങ്ങി ചൈനീസ് നഗരം

യുനാന്‍ : വളര്‍ത്തുനായകളുമായി നടക്കാനിറങ്ങിയാല്‍ നടപടിയെന്ന നിലപാടില്‍ മാറ്റം വരുത്താനൊരുങ്ങി യുനാൻ നഗരം. വലുപ്പചെറുപ്പമില്ലാതെ വളര്‍ത്തുനായകളുമായി നടക്കാനിറങ്ങുന്നത് ശിക്ഷാര്‍ഹമായിരുന്നു ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍. എന്നാൽ ഈ നിലപാടിൽ അയവ് വരുത്താൻ തയ്യാറായിരിക്കുകയാണ് അധികൃതര്‍. പിടിക്കപ്പെടുന്ന ആദ്യ രണ്ട് തവണ പിഴയും മൂന്നാമതും പിടിക്കപ്പെട്ടാല്‍ വളര്‍ത്തുനായയെ കൊല്ലുകയും ചെയ്യുമെന്നായിരുന്നു അധികൃതര്‍ സ്വീകരിച്ച നിലപാടെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തത്.

വളര്‍ത്തുനായകള്‍ ആളുകളെ ആക്രമിച്ചതാണ് ഇത്തരമൊരു കടുത്ത നിലപാടിലേക്ക് അധികൃതരെ നയിച്ചത്. ഈ നീക്കത്തിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമായതോടെയാണ് യുനാന്‍ പ്രവിശ്യ നയം മാറ്റുന്നത്. വീടുകളിലടച്ച് നായകളെ മര്യാദ പഠിപ്പിക്കണമെന്നായിരുന്നു അധികൃതര്‍ ഇതിന് മുന്‍പ് നല്‍കിയ നിര്‍ദ്ദേശിച്ചത്. നവംബര്‍ 13ന് പുറത്തിറങ്ങിയ സര്‍ക്കുലറിലും ഇക്കാര്യം വിശദമാക്കിയിരുന്നു. എന്നാൽ വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമത്തിന് ഈ നിർദ്ദേശം അനുയോജ്യമല്ല എന്നായിരുന്നു മൃഗസ്നേഹികൾ വാദിച്ചത്.

നായകളെ അടച്ചിട്ട് മര്യാദ പഠിപ്പിക്കുന്നതിലും മികച്ചത് നായകളുടെ ഉടമകള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതാണ് നല്ലതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന നിര്‍ദ്ദേശം. പൊതുഇടത്തില്‍ വളര്‍ത്തുനായയുമായി ഇറങ്ങി നടന്നാല്‍ ആദ്യ തവണ 50 യുവാനും രണ്ടാം തവണ 200 യുവാനും മൂന്നാമത് പിടിക്കപ്പെട്ടാല്‍ നായയെ കൊലചെയ്യും എന്ന സര്‍ക്കുലര്‍ ഏറെ വിവാദമായിരുന്നു. 2018ല്‍ ഹാങ്സു നഗരത്തില്‍ പകല്‍ സമയത്ത് വളര്‍ത്തുനായകളുമായി നടക്കാന്‍ ഇറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Top