യൂട്യൂബ് നോക്കി ചാരായ നിര്‍മാണം; രണ്ടുകേസുകളിലായി എറണാകുളത്ത് ആറ് പേര്‍ പിടിയില്‍

കൊച്ചി: വ്യാജ മദ്യം നിര്‍മ്മിച്ചതിന് എറണാകുളം ജില്ലയില്‍ രണ്ടു കേസുകളിലായി ആറു പേര്‍ അറസ്റ്റിലായി. വിദേശമദ്യം ഉണ്ടാക്കുന്നതിനായി കൊണ്ടുവന്ന നൂറു ലിറ്റര്‍ സ്പിരിറ്റുമായി 5 പേര്‍ കാലടിയില്‍ അറസ്റ്റിലായി. കാലടി മാണിക്കമംഗലം കോലഞ്ചേരി വീട്ടില്‍ ഫ്രെഡി, അങ്കമാലി സ്വദേശികളായ പള്ളിപാടന്‍ വീട്ടില്‍ ഡോണ ഡിക്സണ്‍, വടക്കന്‍ വീട്ടില്‍ അനുതോമസ്, തളിയപ്പം വീട്ടില്‍ സജിത്ത്, കവരപ്പറമ്പ് മേനാച്ചേരി വീട്ടില്‍ ബിനില്‍ എന്നിവരാണ് സ്പിരിറ്റുമായി പിടിയിലായത്.

അങ്കമാലിയല്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സജിത്ത് ആണ് ഇവര്‍ക്ക് സ്പിരിറ്റ് എത്തിച്ച് നല്‍കിയതെന്ന് പൊലീസ് പറയുന്നു. സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനായുള്ള സ്പിരിറ്റ് സംഘടിപ്പിച്ച് ശേഷം ഇത് മറ്റൂരിലെ ബ്ലാക്ക് പാണ്ട ഓട്ടോ ഹബ്ബ് എന്ന സര്‍വീസ് സെന്റില്‍ എത്തിച്ചു. വിദേശമദ്യത്തിന്റെ നിറവും എസന്‍സും ചേര്‍ത്ത് കുറെ ദിവസങ്ങളായി ഇയാള്‍ ഇവിടെ വ്യാജമദ്യം നിര്‍മിച്ച് വരികയായിരുന്നു.

സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നൂറു ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. ഒരു ലിറ്റര്‍ മദ്യം 3500 രൂപക്കാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്.
മറ്റൊരുകേസില്‍ യുട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ ചാരായം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാവാണ് പെരുമ്പാവൂരില്‍ അറസ്റ്റിലായത്.

പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി പെരളയില്‍ വീട്ടില്‍ സുധീഷാണ് യുട്യൂബ് വീഡിയോ കണ്ട് ചാരായം വാറ്റാന്‍ ശ്രമിച്ചതിന് പിടിയിലായത്. പ്രതി നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നു എന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വാറ്റ് ചാരായ നിര്‍മ്മാണം കണ്ടെത്തിയത്. സുധീഷിന്റെ വീട്ടില്‍ നിന്നും കോടയും പിടിച്ചെടുത്തു.

Top