കഞ്ചാവ് നല്‍കിയില്ല, കൊല്ലത്ത് വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു

കൊല്ലം : അഞ്ചലിൽ കഞ്ചാവ് നൽകാത്തതിന് ഇടനിലക്കാരിയായ വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു. കരുകോൺ സ്വദേശിനി കുൽസുംബീവിയെയാണ് അഞ്ചംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ കുൽസുംബീവിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വാങ്ങാൻ യുവാക്കൾ എത്തിയത്. തുക സംബന്ധിച്ച തർക്കത്തെ തുടർന്ന് കഞ്ചാവ് നൽകില്ലെന്ന് കുൽസും ബീവി നിലപാട് എടുത്തു. ഇതോടെ അക്രമാസക്തരായ യുവാക്കൾ ആദ്യം വീട് അടിച്ചു തകർത്തു. പിന്നാലെയാണ് കുൽസും ബീവിയെ വെട്ടി പരിക്കേൽപ്പിച്ചത്.

തലക്ക് ഗുരുതമായി പരിക്കേറ്റ വയോധിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിൻ, സുബിൻ, മണക്കോട് സ്വദേശി അനു, മണ്ണൂർ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്. മുഖ്യപ്രതി ശ്രീജിത്ത് രാജ് ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Top