വാടകക്കൊലയാളികളെ ഉപയോഗിച്ച് യുവാവിനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അറസ്റ്റില്‍

ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലില്‍ തള്ളിയ സംഭവത്തില്‍ അച്ഛനും മകനും മകളും അടക്കം 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകള്‍ ദേവിക, മകന്‍ ദുരൈമുരുകന്‍ എന്നിവരെയും 5 വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്.

ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒരേ സമുദായക്കാരാണെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിര്‍ക്കുകയും ശക്തിവേലിനെ കൊല്ലാന്‍ പദ്ധതിയിടുകയുമായിരുന്നു. സുഹൃത്തായ സത്യയുമായി ചേര്‍ന്ന്, മധുരയില്‍ നിന്നുള്ള വാടക കൊലയാളികളെ കൃത്യം നിര്‍വഹിക്കാന്‍ ഏര്‍പ്പാടാക്കി.

ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയ ബാലഗുരു വാടക കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ശക്തിവേലിന്റെ മൃതദേഹവും ഇയാള്‍ വന്ന വാഹനവും ഇവര്‍ സമീപത്തെ കനാലില്‍ തള്ളി. മകള്‍ ദേവികയും മകന്‍ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്നും പൊലീസ് പറഞ്ഞു. കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബാലഗുരുവും മക്കളും അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പണം വാങ്ങാനെത്തിയപ്പോഴാണ് വാടകക്കൊലയാളികള്‍ പൊലീസ് പിടിയിലായത്.

Top