ഗോവിന്ദന്റേത് സാഡിസ്റ്റ് ചിന്തയെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം ലഭിക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും കോടതി അത് തള്ളിയെന്നുമുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് നടത്തിയിട്ടുള്ളത്.

ഗോവിന്ദന്റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. ‘രാഹുലിനെ ചാരി ഗോവിന്ദന്‍ ജയരാജന്മാരെ അടിക്കാനാണോ ഉദ്ദേശിക്കുന്നത്’. ജാമ്യം ലഭിക്കാന്‍ വേണ്ടി കുറുക്കുവഴികള്‍ തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. കേസുകള്‍ കൊണ്ട് തളര്‍ത്താമെന്ന് ശശിമാര്‍ വിചാരിക്കണ്ട.കേരളത്തില്‍ നടക്കുന്നത് ശശിരാജാണ്’. അബിന്‍ വര്‍ക്കി പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ഉണ്ടോ എന്ന് സംശയമാണ്. രക്തസമ്മര്‍ദം നോക്കിയപ്പോള്‍ പോലും ഉയര്‍ന്ന നിലയിലായിരുന്നു. ആരുടെ സമ്മര്‍ദപ്രകാരമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായത് എന്നറിയില്ല. സംശയങ്ങളില്‍ അന്വേഷണം വേണം. ആരോഗ്യ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അന്വേഷണം വേണം. ഗോവിന്ദന് വക്കീല്‍ നോട്ടീസയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനല്‍ നടപടികള്‍ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് ഗോവിന്ദന്റേതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു.

Top