കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പിന്നില്‍ സിപിഎമ്മെന്ന് വീണ്ടും ആവര്‍ത്തിച്ച് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

കേസില്‍ പ്രാദേശിക നേതാവിനെ പുറത്താക്കി കൊണ്ട് സിപിഎമ്മിന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് പ്രതികളെയായിരിക്കും ലഭിക്കുകയുള്ളൂ, ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, കേസിൽ നിരവധിപ്പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിൽ നിർണായക പുരോഗതി ഉണ്ടായാൽ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസിലെ മുഖ്യസൂത്രധാരനും പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെയാണ് കാസർഗോട്-കർണാടക അതിർത്തി പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

പാർട്ടി നേതൃത്വത്തിന് കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്നും പ്രാദേശികമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ടവർക്കെതിരെ മുൻപ് സമൂഹ മാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളേജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

ഇതിനിടെ ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജില്ലയിൽ യുഡിഎഫ് ഹർത്താൽ നടത്തിയിരുന്നു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹർ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.

Top