കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം ; സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

തിരുവനന്തപുരം : കാസര്‍ഗോഡ് പെരിയയില്‍ ഇന്നലെ വൈകീട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും.

ഡീന്‍ കുര്യാക്കോസിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പൂര്‍ണ്ണരൂപം:

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പിഎം അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമാധാനപരമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

ഡീൻ കുര്യാക്കോസ്,
യൂത്ത് കോൺഗ്രസ് പ്രസിഡന്റ്.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് ആക്രമണം നടന്നത്. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.

കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഇതിന് അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് അക്രമം ആദ്യം അറിഞ്ഞത്. ബെക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി.

ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതിനിടെ ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.

Top