ഹര്‍ത്താലില്‍ വ്യാപക അക്രമം; കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞു, ബസ് യാത്രക്കാരെ ഇറക്കി വിട്ടു

harthal

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് ആഘ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. കൊച്ചിയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കലൂരില്‍ കടതുറക്കാനെത്തിയ വ്യാപാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി.

അങ്കമാലിയിലും, പെരുമ്പാവൂരും, പള്ളുരുത്തിയിലും ബസുകളും ഓട്ടോറിക്ഷയുമടക്കം തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. എറണാകുളം കുമ്പളങ്ങിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു. പശ്ചിമ കൊച്ചിയില്‍ പൊലീസ് നോക്കി നില്‍ക്കെ ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു.

കോഴിക്കോട് വ്യാപാരിയെ കടയിലിട്ട് പൂട്ടി. കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. സംഭവത്തില്‍ അഞ്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും നിരത്തിലുണ്ട്. പതിവ് ഹര്‍ത്താലുകളില്‍നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം നഗരം ഇപ്പോഴും തിരക്കിലാണ്.

കൊല്ലം നഗരത്തിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.

Top