യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ വിവാദം: കോണ്‍ഗ്രസിന്റെ അധഃപതനം, നാടിന് അപമാനകരമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖ ഉണ്ടാക്കിയ കാര്യം അവര്‍ തന്നെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സ്വകാര്യതയെ കടുത്ത രീതിയില്‍ അപകടപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. അന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് ഈ സംഭവം കാണുന്നത്. കോണ്‍ഗ്രസിന്റെ അധഃപതനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. നാടിന് അപമാനകരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനോട് അനുബന്ധിച്ച് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വോട്ടര്‍ പട്ടികയില്‍ നിന്നും ഹാക്കര്‍മാരെ ഉപയോഗിച്ച് വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കിയിരിക്കുന്നു. ഒരേ പാര്‍ട്ടിയില്‍ പെട്ടവര്‍ അതിന്റെ ഭാഗമായ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഇത് പോലെ നെറികെട്ട രീതിയിലുള്ള ക്രിമിനല്‍ സ്വഭാവം ആണ് സ്വീകരിക്കുന്നത്. അവര്‍ രാഷ്ട്രീയ എതിരാളികളോട് എന്ത് സമീപനം ആകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം നവകേരള സദസില്‍ പരാതി പ്രവാഹം തുടരുകയാണ്. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ നവകേരള സദസ്. നാളെ കണ്ണൂരിലെ പയ്യന്നൂരില്‍ ആണ് ആദ്യ നവകേരള സദസ്. സിപിഎം സ്വാധീന മേഖലകളിലേക്ക് കടന്നതോടെ കൂടുതല്‍ ജന പങ്കാളിത്തമാണ് യാത്രയ്ക്ക് ഉണ്ടായത്. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അനുഭവിക്കുന്ന പല ദുരിതങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പലരുമെത്തിയത്.

റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണ് കൗണ്ടറുകളുടെ ചുമതല. ഓരോ നവകേരള സദസിന്റെ വേദിക്ക് സമീപവും വിവിധ കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. പരാതികള്‍ കളക്ടറേറ്റില്‍ എത്തിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യും. ജില്ലാതലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ 45 ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കകം പരാതിക്കാര്‍ക്ക് ഇടക്കാല മറുപടി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.

Top