കാസര്‍കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 18 വയസുകാരൻ അറസ്റ്റിൽ

കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 18കാരൻ അറസ്റ്റിലായി. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയായ 18 വയസുകാരനാണ് പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സുഹൃത്താണ് കേസിൽ പിടിയിലായ പ്രതി. പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതി പെൺകുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കുറ്റം ചുമത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്.

ഇതോടെ കുപിതയായ അമ്മ പെണ്‍കുട്ടിയോട് ആരാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ചോദിച്ചു. പെൺകുട്ടി പറഞ്ഞ സുഹൃത്തിന്റെ വീട്ടിലേക്ക് പെൺകുട്ടിയുമായി എത്തിയ അമ്മ കുട്ടിയെ ഇവിടെ വിട്ടു. വാഗ്വാദവും തര്‍ക്കവും കരച്ചിലുമെല്ലാമായതോടെ അയൽക്കാരും വിവരമറിഞ്ഞു. പിന്നാലെ വിവരം പൊലീസിന്റെ ശ്രദ്ധയിലുമെത്തി.

വിവരം അന്വേഷിച്ച പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Top