തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പനയ്ക്ക് എത്തിയ ആൾ പിടിയിൽ. ഇരുപത് വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. വർക്കലയില്‍ സ്കൂൾ വിദ്യാർത്ഥികള്‍ക്ക് വില്‍ക്കാനായി ലഹരി മരുന്നുമായെത്തിയ വർക്കല തോക്കാട് സ്വദേശി അഫ്നാന്‍ ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് ലഹരിമരുന്നും പൊലീസ് പിടിച്ചെടുത്തു.
ബൈക്കിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി നാർക്കോട്ടിക് സെൽ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഉച്ചയോടെ ഇയാൾ ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ വീടിനടുത്ത് വെച്ച് പൊലീസ് പിടികൂടി.
യുവാവിനെ ദേഹപരിശോധന നടത്തിയപ്പോൾ രാസ ലഹരി വസ്തുവായ എംഡിഎംഎ ചെറു പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നു. ഇത് കൂടാതെ കഞ്ചാവ് പൊതികളും കണ്ടെടുത്തു. നിരവധി പെൺകുട്ടികള്‍ സുഹൃത്തുക്കളായുള്ള ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.