വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിലായി. ഇന്നലെ പുലർച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ജിഗ്നിയിൽ വെച്ച് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

മുക്കം മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധിക ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് അക്രമത്തിന് ഇരായായത്. കൈ കാലുകൾ കെട്ടിയിട്ട് ഓട്ടോ ഡ്രൈവർ പീഢിപ്പിച്ചതായാണ് ഇവർ മജിസ്ട്രേറ്റിന് നൽകിയ മൊഴി. കേസിലെ ഒന്നാം പ്രതിയായ മുജീബ് റഹ്മാൻ കവർച്ചക്കിടെ വയോധികയിൽ നിന്നും മാല കൂടി പിടിച്ചുപറിച്ചിരുന്നു. ഈ മാല കൊടുവള്ളിയിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ചത് രണ്ടാം പ്രതിയായ ജമാലുദ്ദീനും കാമുകിയായ സൂര്യയും ചേർന്നായിരുന്നു. കേസിൽ സൂര്യ മൂന്നാം പ്രതിയാണ്.

മുജീബ് റഹ്മാനെയും സൂര്യയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജമാലുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു. ജമാലുദ്ദീനെ മുക്കത്തെ സ്റ്റിക്കർ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.ഇവിടെ നിന്നാണ് ഒന്നാം പ്രതി ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ് മാറ്റിയത്. സംഭവം നടത്താനായി ഇവർ ഉപയോഗിച്ചതും മോഷ്ട്ടിച്ച ഓട്ടോറിക്ഷ ആയിരുന്നു. രണ്ടാം പ്രതിയായ ജമാലുദ്ധീൻ നേരത്തെ കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപ് അന്വേഷണസംഘം കേസിൻറെ കുറ്റപത്രം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് മുൻപാകെ സമർപ്പിച്ചിരുന്നു. അതേസമയം വെസ്റ്റ്ഹിൽ കോവിഡ് ഫസ്റ്റ് ട്രീറ്റ്മെൻറ് സെന്‍ററിൽ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാനെ പിടികൂടാൻ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വയോധികക്ക് ആഭരണങ്ങളും പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.

Top