കുടുംബ വഴക്ക്: വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി

murder

പത്തനംതിട്ട: കുടുംബ വഴക്കിനെ തുടര്‍ന്ന് വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി. പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവില്‍ കൈലാസ കുന്നില്‍ കല്ലുവിള വീട്ടില്‍ ജാനകിയെയാണ് മരുമകന്‍ ഉത്തമന്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജാനകിയുടെ മകള്‍ പ്രസന്നയുടെ ഭര്‍ത്താവ് ഉത്തമനാണ് ജാനകിയെ കൊലപ്പെടുത്തിയത്. ഉച്ചയോടെ ഉത്തമന്‍ ജാനകിയെ വീട്ടിലെ ജനലിനോട് ചേര്‍ത്ത് കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജോലിക്ക് പോയ ഭാര്യ ഭക്ഷണം കഴിക്കാനായി എത്തിയപ്പോള്‍ ജാനകിയെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ ഭാര്യ സമീപത്തെ അംഗന്‍ വാടി ടീച്ചറെ വിവരം അറിയിച്ചു. അവര്‍ കൂടല്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ നാട്ടുകാര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ ക്യാന്‍സര്‍ രോഗബാധിതനാണ്.

ജാനകിയെ ഇഷ്ടമല്ലാതിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഉത്തമന്‍ പൊലീസിന് മൊഴി നല്‍കിയത്. കൂടല്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Top