വിവാഹം കഴിക്കാനിരുന്നയാളുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : വിവാഹം കഴിക്കാനിരുന്ന യുവതിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയായ 26-കാരൻ സഞ്ജയ് കുമാറിനെയാണ് ബെംഗളൂരു പൊലീസ് പിടികൂടിയത്. 24കാരിയായ തന്റെ ബാല്യകാലസഖിയുടെ ചിത്രമാണ് യുവാവ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചത്.

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി തന്റെ കാമുകൻ തന്നെയാണെന്ന് യുവതി തിരിച്ചറിയുന്നത്. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവരും പത്താം ക്ലാസ് മുതൽ സൌഹൃദത്തിലായിരുന്നു. ബെംഗളൂരിൽ ജോലി ചെയ്തിരുന്ന ഇരുവരും ഏറെ നാളായി ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

സഞ്ജയ് കുമാർ തന്റെ കാമുകിയുടെ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്ത് അതിന് വരുന്ന കമന്റുകള്‍ വായിച്ച് ആനന്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ചിത്രത്തിന് വരുന്ന കമന്റുകൾക്ക് ഇയാള്‍ ലൈക്ക് ഇടുകയും മറുപടി നൽകുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

Top