വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഇതായിരിക്കും അവസ്ഥ; മാതൃകയായി ഒരു രാജ്യം

നെയ്‌റോബി: ആഗോള വ്യാപകമായി കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുകയും ആറായിരത്തില്‍പരം ആളുകളുടെ ജീവനെടുക്കയും ചെയ്തതോടെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ഭീതി ഒന്നുകൂടി വര്‍ധിപ്പിക്കുന്ന തരത്തില്‍ വ്യാജ സന്ദേശങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എല്ലാ ലോകരാജ്യങ്ങളും കര്‍ശന നടപടിയാണ് സ്വീകരിച്ച് വരുന്നത്.

ഇപ്പോഴിതാ കൊറോണ വൈറസിനെ കുറിച്ച് വ്യാജവാര്‍ത്ത പരത്തിയ ഒരു യുവാവിനെതിരെ കനത്ത നടപടിയെടുത്ത് മാതൃകയായിരിക്കുകയാണ് ഒരു രാജ്യം. കെനിയയിലെ മ്വിംഗി നഗരമാണ് വ്യാജവാര്‍ത്ത പരത്തിയ യുവാവിന് ഭീമന്‍ തുക പിഴ ചുമത്തി മാതൃകയായിരിക്കുന്നത്. എലിജ മുത്തെയ് കിറ്റോനിയോ എന്നയാളാണ് 37 ലക്ഷം രൂപ പിഴയൊടുക്കേണ്ടത്.

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ എന്നായിരുന്നു ഇയാളുടെ അവകാശവാദം. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ സന്ദേശം പ്രചരിപ്പിച്ചത്. ഇറ്റലിയില്‍ നിന്നുള്ളയാളിലാണ് കൊറോണ സ്ഥിരീകരിച്ചത് അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ ലണ്ടനില്‍ നിന്നെത്തിയ അമേരിക്കന്‍ സ്വദേശിക്കല്ല രോഗബാധയെന്നുമായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത്.

ആളുകള്‍ക്ക് ഭയമുണ്ടാകുന്ന രീതിയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുന്നത്.

സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് കെനിയയില്‍ സ്വീകരിച്ചു വരുന്നത്. വന്‍തുക പിഴയടക്കുന്നതോടൊപ്പം പത്ത് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്ന രീതിയാണ് കെനിയ പിന്തുടരുന്നത്.

ഞായറാഴ്ച കൊറോണ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കെനിയയുടെ പ്രസിഡന്റ് ഉഹ്‌റു കെനിയാട്ട ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

Top