വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി പിടിയിൽ

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാളെ പൊലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിയില്‍ പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി(49)യാണ് അറസ്റ്റിലായത്. ഗര്‍ഭിണിയാക്കിയ ശേഷം ഇയാള്‍ ഉത്തരവാദിത്തം മറ്റൊരു യുവാവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പെണ്‍കുട്ടി വിവാഹിതയായശേഷമാണ് ഗര്‍ഭിണിയായിരുന്നെന്ന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പ്രായവും വിവാഹ തീയതിയും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ വിവാഹത്തിന്റെ തിരക്കിനിടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം ഇയാള്‍ ബലംപ്രയോഗിച്ച് യുവതിയെ പീഡിപ്പിച്ചതായും പിന്നീട് ഇത് പലതവണ ആവര്‍ത്തിച്ചതായുമാണ് പൊലീസ് പറയുന്നത്. കൊട്ടിയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിവാഹശേഷം ഭര്‍ത്തൃവീട്ടില്‍വെച്ച് യുവതിക്ക് ശാരീരിക അവശതകള്‍ ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ പ്രായവ്യത്യാസം മനസ്സിലാക്കി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തിരികെ വീട്ടില്‍ കൊണ്ടുപോയി വിട്ടു.

യുവതിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന അന്‍സാരി സ്വാധീനം ചെലുത്തി ഗര്‍ഭഛിദ്രം നടത്തി. തുടര്‍ന്ന് യുവതിയുടെ ബന്ധുവായ മറ്റൊരു യുവാവിന്റെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെച്ച് കൈയൊഴിയാന്‍ ശ്രമിച്ചതോടെ യുവതി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.

പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്താണ് താമസം. ചാത്തന്നൂര്‍ എ.സി.പി. ബി.ഗോപകുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.ജിംസ്റ്റല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Top