ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; ഹൈക്കോടതിക്ക് വിശദീകരണം നൽകി സര്‍ക്കാര്‍

കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ട്രെയിനില്‍ അതിക്രമങ്ങള്‍ തടയാന്‍ റെഡ് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തണം.

ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലട്ടിനെയും ഗാര്‍ഡിനേയും വിവരം അറിയിക്കാനാകും എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

ട്രെയിനില്‍ ഒരു കോച്ചില്‍ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണം എന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അതിക്രമം ഉണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണില്‍ കോള്‍ സെന്ററില്‍ വിളിച്ചറിയിക്കുന്നത് പ്രായോഗികമല്ല. അടുത്ത കോച്ചിലേക്ക് പോകാന്‍ സൗകര്യം ഇല്ലാത്ത കോച്ചുകളില്‍ അപകടം ഉണ്ടായാല്‍ ഗാര്‍ഡിന് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയില്ല. ഇത്തരം കോച്ചിലാണ് മുളന്തുരുത്തിയില്‍ അതിക്രമം ഉണ്ടായത് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷയുടെ ചുമതലയുള്ള റെയില്‍വേ ഉദ്യോഗസ്ഥനും സംസ്ഥാന പൊലീസ് ഡിജിപി യും കൂടിയാലോചിച്ച് ശുപാര്‍ശകള്‍ തയ്യാറാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

 

Top