യുവതിയെ മണ്‍വെട്ടി കൊണ്ട് കൊന്നു; പിന്നാലെ വൃദ്ധന്‍ ഡീസലൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: വൃദ്ധന്‍ തലയ്ക്ക് അടിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മുല്ലശ്ശേരി സ്വദേശി സരിതയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്.

സരിതയെ അടിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിജയകുമാരന്‍ നായര്‍ ഇന്നലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. താന്‍ വിജയകുമാരന്‍ നായരെന്ന നെടുമങ്ങാട് സ്വദേശിയുടെ മകളാണെന്ന് അവകാശപ്പെട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സരിത എന്ന യുവതി സ്ഥിരമായി വിജയകുമാരന്‍ നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. ഇത് സംബന്ധിച്ച് മാസങ്ങളായി തര്‍ക്കങ്ങളും നടന്ന് വന്നിരുന്നതാണ്.

സംഭവം വഷളായപ്പോള്‍ ഒരിക്കല്‍ നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടന്നിരുന്നതാണ്. ബുധനാഴ്ച പൊലീസിന്റെ നേതൃത്വത്തില്‍ ധാരണയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും സരിത ഇതിനോട് സഹകരിക്കാന്‍ തയ്യാറായില്ല. വൈകിട്ട് വീണ്ടും സരിത വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ സംസാരിച്ചത് വാക്കുതര്‍ക്കമായി മാറുകയും വിജയകുമാരന്‍ നായര്‍ മണ്‍വെട്ടിയുടെ കൈ എടുത്ത് സരിതയുടെ തലയില്‍ അടിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സരിതയെ ഇന്നലെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായി സരിത ഇന്ന് മരിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം വിജയകുമാരന്‍ നായര്‍ ഒരു ഓട്ടോ വിളിച്ച് തന്റെ സഹോദരന്റെ വീട്ടിലെത്തി. അവിടെ വച്ച് ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്റെ സഹോദരന്‍ സതീഷാണ് സരിതയെ തന്റെ സമീപത്തേക്ക് അയക്കുന്നത് എന്നായിരുന്നു വിജയകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. വര്‍ഷങ്ങളായി തന്റെ സഹോദരനുമായി അകന്ന് കഴിയുകയായിരുന്നു വിജയകുമാരന്‍ നായര്‍. കെഎസ്ആര്‍ടിസിയിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ് വിജയകുമാരന്‍ നായര്‍. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സരിത.

 

Top