രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്‌നയാക്കി റോഡില്‍ ഉപേക്ഷിച്ചു

രാജസ്ഥാന്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയെ മര്‍ദിക്കുകയും, നഗ്‌നയാക്കി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. അവശയായ താന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഭ്രാന്തിയെന്ന് കരുതി ആളുകള്‍ മുഖം തിരിച്ചതായി പെണ്‍കുട്ടി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അത്താഴം കഴിഞ്ഞ് നടക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മൂന്ന് പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മര്‍ദിക്കുകയും, നഗ്‌നയാക്കി റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവര്‍ കൊണ്ട് പെണ്‍കുട്ടിയെ പൊതിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിക്ക് ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ വസ്ത്രമാണ് ധരിക്കാന്‍ നല്‍കിയത്. താന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഭ്രാന്തിയെന്ന് കരുതി ആളുകള്‍ മുഖം തിരിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജസ്ഥാനില്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്. അടുത്തിടെ പ്രതാപ്ഗഢ് ജില്ലയില്‍ 21 കാരിയായ ആദിവാസി യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്‌നയാക്കി റോഡിലൂടെ നടത്തിച്ചു.

Top