കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവതി ഹോട്ടലിൽ മുറിയെടുത്തത് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് ഹോട്ടൽ ജീവനക്കാരന്‍. ഹോട്ടലിൽ എത്തിയപ്പോള്‍ യുവതിയെ താങ്ങിപിടിച്ചാണ് മറ്റുള്ളവര്‍ കൊണ്ടുവന്നതെന്നും ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സ കഴിഞ്ഞ് വരികയാണെന്നുമാണ് ഇവര്‍ പറഞ്ഞതെന്നും ഹോട്ടൽ ജീവനക്കാരന്‍ പറഞ്ഞു.
28-ാം തീയതി വൈകിട്ട് ആറരയോടെയാണ് ഇവര്‍ മുറിയെടുക്കാന്‍ വന്നത്. രണ്ട് പെണ്‍കുട്ടികളും ബന്ധുക്കളാണെന്ന് പറഞ്ഞ് രണ്ട് യുവാക്കളും ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ കോഴിക്കോട് സ്വദേശികളാണെന്നും ജോലി ആവശ്യത്തിനുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് കൊച്ചിയില്‍ വന്നതാണെന്നും പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് ട്രെയിനില്‍വെച്ച് ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷ ബാധയേറ്റെന്നും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വരികയാണെന്നും 29-ന് രാവിലെ ചെക്ക് ഔട്ടാകുമെന്നുമാണ് പറഞ്ഞത്. പെണ്‍കുട്ടികള്‍ക്കാണ് മുറിയെന്നും മുറിയിലേക്ക് തങ്ങള്‍ വരില്ലെന്നും യുവാക്കള്‍ പറഞ്ഞിരുന്നു.
ഹോട്ടലിലേക്ക് വരുമ്പോള്‍ ആ പെണ്‍കുട്ടിക്ക് ബോധമുണ്ടായിരുന്നുവെങ്കിലും താങ്ങിയെടുത്ത് സുഖമില്ലാത്ത രീതിയിലാണ് കൊണ്ടുവന്നത്. പിന്നീട് നേരത്തെ വന്ന യുവാവാണ് ഈ പെണ്‍കുട്ടിയെ മുറിയില്‍നിന്ന് എടുത്തുകൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.29-ാം തീയതി പോലീസ് വന്നപ്പോളാണ് സംഭവം എന്താണെന്ന് തങ്ങള്‍ അറിഞ്ഞത്. പോലീസ് വിവരങ്ങളെല്ലാം ശേഖരിച്ച് മടങ്ങിയെന്നും ഹോട്ടൽ ജീവനക്കാരന്‍ കൂട്ടിച്ചേർത്തു.