പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട്: വയനാട് പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. നെല്ലിയമ്പം കുറുമ കോളനിയിലെ അര്‍ജുനാണ് എലി വിഷം ഉള്ളില്‍ ചെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായത്. അര്‍ജുന്‍ പ്രതിയാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാവിലെ 10 മണിക്കാണ് മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് നെല്ലിയമ്പം കുറുമ കോളനിയിലെ അര്‍ജുനെ പൊലീസ് വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ അര്‍ജുന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയും അടി വസ്ത്രത്തില്‍ ഒളിപ്പിച്ച എലി വിഷം ഉപയോഗിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

അര്‍ജുനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അര്‍ജുന്റെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ അര്‍ജുന്‍ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് വയനാട് പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ ജൂണ്‍ പത്തിന് രാത്രിയാണ് റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും കുത്തേറ്റ് മരിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ മുന്നോറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

 

Top