പാർക്കിൽ ഒപ്പം ഇരുന്നതിന് യുവാവിനെ യുവതിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തി വീഴ്ത്തി

ദില്ലി : പാർക്കിൽ യുവതിക്കൊപ്പം ഒരു ബെഞ്ചിൽ ഇരുന്നതിന് യുവാവിനെ രണ്ട് പേർ കുത്തി വീഴ്ത്തി. തെക്കൻ ദില്ലിയിലെ മാളവ്യ നഗറിലെ പാർക്കിലാണ് ദാരുണമായ സംഭവം. ഫായിസ് അലിയെന്ന 20 വയസ്സുകാരനെയാണ് യുവതിയുടെ സഹോദരനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. കുത്തേറ്റ് വീണ യുവാവിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയുടെ സഹോദരനായ കൈഫി മാലിക്കിനെയും ഇയാളുടെ കൂട്ടുകാരനായ അഫ്ഗാൻ പൌരൻ ഹാരൂണിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. യുവാവ് പാർക്കിലെ ഒരു ബെഞ്ചിൽ യുവതിക്കൊപ്പം ഇരിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ സഹോദരനും സുഹൃത്തും അവിടേക്കെത്തി. തന്റെ സഹോദരിയോടൊപ്പം എന്തിനാണ് അവിടെ ഇരിക്കുന്നതെന്ന് അലിയോട് കൈഫി മാലിക്ക് ചോദിച്ചതായി ഓഫീസർ പറഞ്ഞു. തുടർന്ന് മാലിക് അലിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. യുവാവ് ഇത് തടഞ്ഞതോടെയാണ് ഇരുവരും ചേർന്ന് ഇയാളെ കുത്തി വീഴ്ത്തിയത്.

യുവാവ് കുത്തേറ്റ് വീണതോടെ പ്രതികള്‍ സഹോദരിയെയും കൊണ്ട് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് പാർക്കിലുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലിയിടെ തോളിലും മുതുകിലും കൈയിലും കുത്തേറ്റതായി പൊലീസ് അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരാമാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ യുവാക്കള്‍ രണ്ട് പേരും ഒളിവിലാണ്. ഇവർക്കെതിരെ കൊലപാതകശ്രമം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായും കേസിൽ വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Top