ലഖ്നൗ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നേടിയ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കി യുവാവ്. രാംപൂര്‍ ജില്ലയിലെ അസിം നഗറില്‍ താമസിക്കുന്ന ഇഷാന്‍ മിയാനാണ് ഭാര്യക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഡല്‍ഹിയിലെ ജോലി സ്ഥലത്തു വച്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇഷാന്‍ ഒക്ടോബര്‍ 24ലെ കളി കണ്ടത്.
എന്നാല്‍ കളിക്ക് ശേഷം ഭാര്യ റാബിയ ഷംസി പാകിസ്ഥാൻ സിന്ദാബാദ് എന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് വയ്ക്കുകയായിരുന്നു. ഇതാണ് ഇഷാനെ ചൊടിപ്പിച്ചത്. ‘അവര്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു. ഇന്ത്യയെ അപമാനിക്കുകയും ചെയ്തു. ഇതുമൂലം ഫാക്ടറിയിലെ ആളുകള്‍ എന്നെ സംശയത്തോടെയാണ് നോക്കുന്നത്. അപമാനിതനായതു കൊണ്ടാണ് പൊലീസിനെ സമീപിച്ചത്.’ – ഇഷാന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഭാര്യയ്‌ക്കെതിരെ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി രാംപൂര്‍ അഡീഷണല്‍ എസ്പി സന്‍സര്‍ സിങ് പറഞ്ഞു. ഇഷാനും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസം. ഭര്‍ത്താവിനെതിരെ റാബിയ ഗാര്‍ഹിക പീഡനത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.
നേരത്തെ, പാക് വിജയം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികക്ക് ജോലി നഷ്ടമായിരുന്നു.