ന്യൂ ഡൽഹി: പീഡനക്കേസില്‍ പ്രതിയായ യുവാവ് ഇരയായ യുവതിയെ വിവാഹം ചെയ്തു. ആറു മാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. ദില്ലി സ്വദേശിയായ രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ ഓഗസ്റ്റ് മാസമാണ് രാജേഷ് അറസ്റ്റിലാവുന്നത്. ഒക്ടോബറില്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഡിസംബറില്‍ യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം രാജേഷ് യുവതിയെ ആക്രമിക്കുന്നതായും നിസാര കാര്യങ്ങള്‍ കലഹിക്കുന്നതുമായി യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
കലഹം പതിവായതോടെ യുവതി തിരികെ തന്റെ രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയി. എന്നാല്‍ രാജേഷ് തിരികെയെത്തി യുവതിയോട് ക്ഷമാപണം നടത്തി മനസുമാറ്റുകയായിരുന്നു. ജൂണ്‍ 11ന് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതിയെ രാജേഷിന്റെ ഉത്തരാഖണ്ഡിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഇതിന് ശേഷം യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ജൂണ്‍ 15 യുവതിയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടു.
ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പൊലീസ് ഇവര്‍ നൈനിറ്റാളിലെത്തിയതായി മനസിലാക്കുകയായിരുന്നു. നൈനിറ്റാളിന് 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗുഹയിലാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലൈംഗികമായി ബന്ധപ്പെട്ട ശേഷം യുവതിയെ കൊല്ലുകയായിരുന്നവെന്ന് രാജേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.