യുപിയില്‍ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ത്താഫ് എന്ന 22കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്ഗഞ്ചിലെ സദര്‍ കോട്വാലി പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. യുവതിയുമായി ഒളിച്ചോടിയ കേസില്‍ ചോദ്യം ചെയ്യലിനാണ് ഇയാളെ വിളിച്ചുവരുത്തിയത്. എന്നാല്‍ ചൊവ്വാഴ്ച ലോക്കപ്പില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഇറ്റാ എസ്പി റോഹന്‍ പ്രമോദ് പറഞ്ഞു.

മൂത്രമൊഴിക്കാന്‍ ബാത്ത് റൂമില്‍ പോകണമെന്ന് പറഞ്ഞ യുവാവ് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ച കറുത്ത ജാക്കറ്റിലെ വള്ളി ടാപ്പിലെ പൈപ്പില്‍ കൊളുത്തിയാണ് തൂങ്ങിയത്. അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.

മകനെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത് താനാണെന്നും മരണത്തിന് പിന്നില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പിതായ് ചാന്ദ് മിയാന്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. സദര്‍ കോട്വാലി പ്രദേശത്താണ് അല്‍ത്താഫും കുടുംബവും താമസിക്കുന്നത്.

Top