ഭക്ഷണം തീർന്നെന്നു പറഞ്ഞതിൽ പ്രകോപിതനായി ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്

കട്ടപ്പന : തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോൾ തീർന്നെന്ന് പറഞ്ഞതിൽ പ്രകോപിതനായ യുവാവ് ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു. സാരമായി പരുക്കേറ്റ പുളിയൻമല ചിത്രാഭവനിൽ ശിവചന്ദ്രനെ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.

കഴിഞ്ഞ ദിവസം രാത്രി 10.30നു പുളിയൻമലയിലെ തട്ടുകടയിലായിരുന്നു സംഭവം. കട അടയ്ക്കാറായപ്പോഴാണു സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകൻ ഭക്ഷണം ചോദിച്ച് എത്തിയത്. ഭക്ഷണം തീർന്നതിനാൽ കട അടയ്ക്കാനായി ശുചീകരണ ജോലികൾ ചെയ്യുകയായിരുന്നു ജീവനക്കാർ.

ഭക്ഷണം തീർന്നെന്നു പറഞ്ഞെങ്കിലും കടയുടമയ്ക്ക് കഴിക്കാനായി നീക്കിവച്ചിരുന്ന ഭക്ഷണം കണ്ട് പ്രതി പ്രകോപിതനായി. അതു നൽകിയില്ലെന്ന് ആരോപിച്ച് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ജീവനക്കാരനായ മാണിക്യത്തെ ഇയാൾ മർദിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാൻ എത്തിയ ശിവചന്ദ്രനെ മർദിച്ചു നിലത്തിട്ടശേഷം പ്രതി മൂക്ക് കടിച്ചെടുത്തെന്നാണു പരാതി.

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷനൽകിയശേഷം ശിവചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുകയുമായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് വണ്ടൻമേട് പൊലീസ് കേസെടുത്തു. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Top