കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച് ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: രണ്ടര വയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടില്‍ അഭിരാജ് (25) ആണ് പിടിയിലായത്. രണ്ട് വയസ്സുള്ള കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപാ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്.

ഇതിനായി പൂവാര്‍ സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്റെ ഫോട്ടോ വാട്ടസ്പ്പ് ഗ്രൂപ്പില്‍നിന്ന് ശേഖരിച്ച് ഉപയോഗിച്ചു. സഹായം സ്വീകരിക്കാനായി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പര്‍ തന്നയാണ് ഉപയോഗിച്ചിരുന്നത്. ചികിത്സാ സഹായ അഭ്യര്‍ത്ഥനാ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൂവാര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിരാജ് പിടിയിലായത്. അടുത്ത കാലത്ത് കണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെ ചികിത്സ സഹായമായി 18 കോടിയോളം രൂപാ ലഭിച്ചിരുന്നു. ഇതാണ് വേഗത്തില്‍ പണം ഉണ്ടാക്കാനായി ചികിത്സാ സഹായ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബി പ്രവീണ്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Top