നിങ്ങള്‍ക്ക് കഴുത്തറുക്കാം, എന്ത് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല: മമത

കൊല്‍ക്കത്ത: നിങ്ങള്‍ക്ക് കഴുത്ത് അറുത്തെടുക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും താന്‍ എന്ത് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

മുഹ്റം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മമത പറഞ്ഞു. ഗൂഡാലോചനക്കാര്‍ക്ക് ഒരിക്കലും വഴിപ്പെടില്ല. ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് ലഹളയുണ്ടായാല്‍ ഈ ഗൂഡാലോചനക്കാര്‍ ആയിരിക്കും ഉത്തരവാദികളെന്നും അവര്‍ പറഞ്ഞു.

വിഗ്രഹനിമജ്ജനം മുഹ്‌റം ദിനം ഉള്‍പ്പെടെ എല്ലാ ദിവസവും രാത്രി 12 വരെ നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ഇതിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിഗ്രഹ നിമജ്ജനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

മമതയുടെ നടപടിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങള്‍ക്കിടയില്‍ അതിരുകള്‍ നിര്‍ണയിക്കരുത്. ക്രമസമാധനത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. രണ്ട് മതങ്ങള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. ജനങ്ങള്‍ക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നും കോടതി അറിയിച്ചു.

Top