ഭഗവാന്‍ ശ്രീരാമന്‍ സംസ്ഥാനത്തെ വിശ്വാസത്തിന്റെ പ്രതീകമെന്ന് യോഗി

ന്യൂഡല്‍ഹി: ഭഗവാന്‍ ശ്രീരാമന്‍ സംസ്ഥാനത്തെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും, രാമനെ എതിര്‍ത്തവര്‍ നിര്‍ഭാഗ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞങ്ങള്‍ ഒരിക്കലും ശ്രീരാമനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. രാമനെ എതിര്‍ത്തവര്‍ക്കും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയില്‍ ഒരു മാദ്ധ്യമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് സംസാരിച്ച യോഗി, കാബൂളില്‍ നിന്നടക്കം ലോകത്തിലെ വിവിധ പുണ്യനദികളില്‍ നിന്നുള്ള ജലം ക്ഷേത്രത്തിലേക്ക് അയച്ചിരുന്നു. ഭീകരതയുടെ നിഴലില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് (അഫ്ഗാനിസ്ഥാനില്‍) ശ്രീരാമനില്‍ വളരെയധികം വിശ്വാസമുണ്ട്. അവരുടെ വിശ്വാസത്തെ മാനിക്കാന്‍, പ്രധാനമന്ത്രി മോദി തന്നെ കാബൂളില്‍ നിന്ന് എത്തിച്ച ജലം നല്‍കാന്‍ എന്നെ അയോദ്ധ്യയിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.

രാമരാജ്യമെന്നാല്‍ ദൈവശാസ്ത്രപരമായ രാഷ്ട്രമല്ലെന്നും ദരിദ്രര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്ന തരത്തിലുള്ള ഭരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ദീപാവലി ഗംഭീരമായി ആഘോഷിക്കുമെന്നും യോഗി പറഞ്ഞു. 2017ല്‍ 51,000 വിളക്കുകള്‍ തെളിച്ചാണ് ഞങ്ങള്‍ ദീപോത്സവം ആഘോഷിച്ചത്. ഈ വര്‍ഷം റാം കി പൈഡിയില്‍ തന്നെ ഒമ്പത് ലക്ഷം വിളക്കുകള്‍ തെളിയിക്കും. ഈ വിളക്കുകളെല്ലാം ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ജനപ്രതിനിധികളോടും പാവപ്പെട്ട കുടുംബങ്ങളില്‍ എത്തിച്ചേരാനും അവരോടൊപ്പം ദീപാവലി ആഘോഷിക്കാനും യോഗി അഭ്യര്‍ത്ഥിച്ചു.

കൂടാതെ, എട്ട് പേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പൊലീസിന്റെ പ്രത്യേക അന്വേഷണ (എസ്.ഐ.ടി) സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉദ്ദേശം വ്യക്തമാണ്, നിയമം ആരൊക്കെ ലംഘിച്ചാലും നിയമം മൂലം ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നേടിയ വിജയം ആഘോഷിച്ച ഏതാനും പേരെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു, ഇന്ത്യയില്‍ താമസിച്ച് പാക്കിസ്ഥാനെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ലജ്ജാകരമായ പ്രവൃത്തി യു.പിയുടെ മണ്ണില്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top