സിഎഎക്കെതിരെ സംസാരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുന്നു, പാകിസ്ഥാന്റെ സ്വരമാണവര്‍ക്ക്: യോഗി

ലഖ്‌നൗ: വീണ്ടും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിഎഎയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാന്റെ സ്വരത്തിലാണ് സംസാരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്നും യോഗി പറഞ്ഞു.

”സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പാകിസ്ഥാന്റെ സ്വരത്തിലാണ് ഇത്തരക്കാര്‍ സംസാരിക്കുന്നത്. പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ അനുവദിക്കരുത്. അങ്ങിനെ ഉണ്ടായാല്‍ ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും”-യോഗി ആദിത്യനാഥ് പറഞ്ഞു.

മാത്രമല്ല മഹാത്മാഗാന്ധി നല്‍കിയ ഉറപ്പാണ് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്നത് ഇതിന് അനുസൃതമായിട്ടാണ് സിഎഎയെന്നും യോഗി പറഞ്ഞു. 1947 ല്‍ ഇന്ത്യയെ വിഭജിച്ചപ്പോള്‍ പാകിസ്ഥാനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന മതവിഭാഗങ്ങള്‍ക്കായി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നുവെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

ഗോരാകാന്ത് നഴ്‌സിംഗ് കോളേജിലെ പാസ്സ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു യോഗി.

Top