യോഗിയുടെ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടു; പ്രതികരിച്ച് പ്രിയങ്ക

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ടതായി പരാതി. മൊറാദാബാദിലെ ഒരു ആശുപത്രി സന്ദര്‍ശിക്കാനായി യോഗി എത്താനിരിക്കേയാണ് ഇവിടേക്കെത്തിയ മാധ്യമപ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ടത്. മാദ്ധ്യമപ്രവര്‍ത്തകര്‍ കടുപ്പമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കാനാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ ഇവരെ പൂട്ടിയിട്ടെന്നാണ് ആരോപണം.

ആശുപതിയുടെ എമര്‍ജെന്‍സി റൂമിനകത്താണ് ഇവരെ പൂട്ടിയിട്ടത്. അരമണിക്കൂര്‍ സന്ദര്‍ശനത്തിന് ശേഷം യോഗി ആശുപത്രി വിട്ടതിന് ശേഷമാണ് മജിസ്ട്രേറ്റായ രാകേഷ് കുമാര്‍ സിംഗ് നേരിട്ടെത്തി ഇവരെ മോചിപ്പിച്ചത്. പൂട്ടിയിട്ടതിന് മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് കുറ്റക്കാര്‍ എന്നാണ് മജിസ്ട്രേറ്റിന്റെ പക്ഷം. ഇവര്‍ ആശുപത്രി സന്ദര്‍ശിക്കാന്‍ പാടില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞതായി മാദ്ധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ പിന്നീട് ഇങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് രാകേഷ് കുമാര്‍ നിലപാട് മാറ്റി. മാദ്ധ്യമപ്രവര്‍ത്തകരോട് ആശുപത്രി വാര്‍ഡിനകത്ത് കയറരുതെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും അവരെ പൂട്ടിയിട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തിരക്ക് കൊണ്ടാണ് താന്‍ മാദ്ധ്യമപ്രവര്‍ത്തകരെ വാര്‍ഡിനകത്തേക്ക് കടത്തി വിടാതിരുന്നതെന്നും ഇദ്ദേഹം പറയുന്നു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ സംഭവത്തിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് വന്നു. ‘മാദ്ധ്യമപ്രവര്‍ത്തകരെ അവിടെ തടവിലാക്കിയിരിക്കുകയാണ്. അവരുടെ ചോദ്യങ്ങള്‍ ആരും കേള്‍ക്കുന്നില്ല. അവിടുത്തെ പ്രശ്‌നങ്ങള്‍ അവിടെ അവഗണിക്കപ്പെടുകയാണ്. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയാണ്.’ പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു

Top