യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ യുവതിയ്ക്ക് വധഭീഷണിയെന്ന് ആരോപണം

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ യുവതിയ്ക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് ആരോപണം. കൊലപാതകക്കേസില്‍ ആദിത്യനാഥിന് കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പരാതിക്കാരി തലാട്ട് അസീസ് രംഗത്തെത്തിയത്.

തനിക്കും ഭര്‍ത്താവിനും എതിരെ ചിലര്‍ കള്ളക്കേസുകള്‍ ചുമത്താന്‍ തയ്യാറെടുക്കുന്നുവെന്നും അസിസ് പറഞ്ഞു. പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞയാഴ്ചയാണ് കോടതി നോട്ടീസ് നല്‍കിയത്.

1999ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു നോട്ടീസ്.

‘ഞാന്‍ യുദ്ധം ചെയ്യുന്നത് ശക്തനായ യോഗി ആദിത്യ നാഥിനെതിരെയാണ്. അദ്ദേഹം എം.പിയായിരിക്കുന്ന സമയത്തായിരുന്നു ആദ്യ കേസ്. ഇപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രി പദവിയിലെത്തിയിരിക്കുന്നു. അദ്ദേഹമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹമാണ് സര്‍ക്കാര്‍. സുരക്ഷിതമില്ലായ്മയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്’ തലാട്ട് അസീസ് പറയുന്നു.

സത്യപ്രകാശിന് നീതി ലഭിക്കാന്‍ വേണ്ടിയാണ് ശ്രമമെന്നും തന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായതെന്നും അസീസ് വ്യക്തമാക്കി.

എന്നാല്‍ യോഗി ആദിത്യനാഥിനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കം മാത്രമാണ് ഇതെന്ന് ബി.ജെ.പിയുടെ പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കിയെടുത്ത കേസാണ് ഇതെന്ന് ബി.ജെ.പി വക്താവ് ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു.

എന്നാല്‍ യോഗി ആദിത്യനാഥിനെതിരെ കേസിന് തയ്യാറായ ആസീസിനെ തങ്ങള്‍ അഭിനന്ദിക്കുന്നെന്നും കഴിഞ്ഞ 19 വര്‍ഷമായി അവര്‍ നീതിക്ക് വേണ്ടി പോരാടുകയാണെന്നും യു.പി കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.

എസ്.പി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്. മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.

കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് തള്ളിയതോടെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് വീണ്ടും തുറക്കാന്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇപ്പോള്‍ മഹാരാജ്ഗഞ്ച് സെഷന്‍സ് കോടതിയാണ് ആദിത്യനാഥിനോടും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടും വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസില്‍ ഏറ്റ തിരിച്ചടി ബി.ജെ.പിക്ക് രാഷ്ട്രീയപരമായി തലവേദനയായിരിക്കുകയാണ്.

Top