ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യയില്‍

yogi

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ അയോധ്യ സന്ദര്‍ശനമാണിത്.

ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

ബാബറി മസ്ജിദ് കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകാനെത്തിയ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് പ്രത്യേക കോടതി അവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയത്.

അതേസമയം കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്ക് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

ഇതിനിടെ, ബാബറി മസ്ജിദ് കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രി ഉമാഭാരതി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രി രാജിവെക്കുകതന്നെ വേണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. രാജ്യത്തെ നിയമവും ഭരണഘടനയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ പിന്തുണച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തിയിട്ടുണ്ട്. നേതാക്കള്‍ കുറ്റവിമുക്തരായി തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് അതുകൊണ്ടാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

Top