ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

ലഖ്‌നൗ: ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌രംഗ് ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.

പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുലന്ദ്ഷഹര്‍ ജില്ലയിലെ സിയാന മേഖലയില്‍ നാനൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് അക്രമം അഴിച്ചു വിട്ടത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കലാപം ആരംഭിക്കുന്നത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു.

അക്രമികള്‍ പൊലീസിന് നേര്‍ക്ക് നടത്തിയ കല്ലേറില്‍ സുബോധ് കുമാര്‍ സിംഗിന് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു.

Top