നേപ്പാള്‍ അതിര്‍ത്തിയില്‍ ‘യതി’യുടെ കാല്‍പാടുകള്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഹിമമനുഷ്യനെക്കുറിച്ചുള്ള കഥകള്‍ വളരെക്കാലമായി ലോകത്ത് പ്രചരിക്കുന്നുണ്ട് എന്നാല്‍ അതിനെ നേരില്‍ കണ്ടവരാരും തന്നെ ഇല്ല. പലരും കണ്ടു എന്ന അവകാശവാദവുമായി എത്തിയിട്ടുണ്ട് എങ്കിലും അതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കിതുവരെ കഴിഞ്ഞിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ ഹിമമനുഷ്യന്‍ എന്ന യതി യഥാര്‍ത്ഥത്തിലുണ്ട് എന്ന സൂചന നല്‍കുന്ന ചില തെളിവുകളുമായി ഇന്ത്യന്‍ കരസേന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അജ്ഞാത മഞ്ഞു മനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ കരസേന പറയുന്നത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാകള്‍ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ജീവിയാണ് യതി. എന്നാല്‍ യതി ജീവിച്ചിരിക്കുന്നുവെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മിക്ക പര്യവേഷണങ്ങളിലും ഇത്തരം കാല്‍പ്പാടുകള്‍ ഹിമക്കട്ടകളില്‍ കാണപ്പെട്ടതായി സൈന്യം പറയുന്നു. മുന്‍ കാലങ്ങളില്‍ പലരും ഇത്തരം കാഴ്ചകള്‍ കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഹിമക്കരടിയുടെതാണെന്നും ,മറ്റ് മൃഗങ്ങളുടെതാണെന്നുമായിരുന്നു വിലയിരുത്തല്‍.

മക്കാളു ബേസ് ക്യാമ്പിനു സമീപം ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് കരസേനാസംഘം കണ്ടെത്തിയത്. ഇതാദ്യമായാണ് യതിയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നതെന്നും ട്വിറ്ററില്‍ കരസേന വ്യക്തമാക്കുന്നു. 2019 ഏപ്രില്‍ ഒമ്പതിനാണ് സംഘം കാല്‍പാടുകള്‍ കണ്ടെത്തിയത്. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്‍പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്.

Top