യെസ് ബാങ്ക് വായ്പാ തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു

മുംബൈ: യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. സീ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.

നാളെ മുതല്‍ എല്ലാ ബാങ്കിംഗ് സേവനങ്ങളും യെസ് ബാങ്ക് പുനസ്ഥാപിക്കും. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ ഈ മാസം 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വായ്പ സംഘടിപ്പിച്ച കോര്‍പ്പറേറ്റുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ഇഡി നീക്കം. സീ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ എന്നിവരെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയോട് വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിന്റെ ഭാഗമായി നാളെ വൈകീട്ട് 6 മണി മുതല്‍ യെസ് ബാങ്കിന്റെ എല്ലാവിധ സേവനങ്ങളും പുനസ്ഥാപിക്കും. മാര്‍ച്ച് 26ന് പുതിയ ഭരണ സമിതിക്ക് അധികാരം കൈമാറാനാണ് തീരുമാനം.

Top