ഇസ്രായേലിലേക്കു പോകുന്ന എല്ലാ കപ്പലുകളും തടയുമെന്ന് യമനില്‍ ഭരണം നിയന്ത്രിക്കുന്ന ഹൂതികള്‍

സന്‍ആ: ചെങ്കടല്‍, അറബിക്കടല്‍ എന്നിവയിലൂടെ ഇസ്രായേലിലേക്കു പോകുന്ന എല്ലാ കപ്പലുകളും തടയുമെന്ന് യമനില്‍ ഭരണം നിയന്ത്രിക്കുന്ന ഹൂതികള്‍. ഇസ്രായേലികളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള കപ്പലുകള്‍ ആക്രമിക്കുമെന്ന് നേരത്തേ ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 25 ജീവനക്കാരുമായി കഴിഞ്ഞ മാസം റാഞ്ചിയ ഗാലക്‌സി ലീഡര്‍ എന്ന ചരക്കുകപ്പല്‍ ഇപ്പോഴും ഹൂതികളുടെ പിടിയിലാണ്.

നവംബറില്‍ ഗാലക്‌സി ലീഡര്‍ റാഞ്ചിയതൊഴിച്ചാല്‍ സമാനമായ നീക്കങ്ങളൊന്നും വിജയംകണ്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി മിസൈലുകളും ഡ്രോണുകളും ഇസ്രായേല്‍ ലക്ഷ്യമിട്ട് പറന്നതും വിജയംകണ്ടിട്ടില്ല. ഇതിനിടെയാണ് പുതിയ പ്രഖ്യാപനം.2014ല്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ച ഹൂതികള്‍ ഇപ്പോഴും രാജ്യത്ത് നിയന്ത്രണം തുടരുകയാണ്. ലബനാനില്‍ ഹിസ്ബുല്ലക്കെന്നപോലെ യമനില്‍ ഹൂതികള്‍ക്കും ഇറാന്‍ സഹായമുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു.

ജീവനക്കാരില്‍ ആരും ഇസ്രായേലികളല്ലെങ്കിലും സര്‍വിസ് നടത്തുന്നത് ഇസ്രായേലി വ്യവസായിയാണ്. ഗസ്സയിലെ ഭീകരമായ കൂട്ടക്കുരുതികളില്‍ പ്രതിഷേധിച്ചാണ് കപ്പലുകള്‍ തടയാനുള്ള തീരുമാനമെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരിയ പറഞ്ഞു. ഗസ്സയിലേക്ക് ഭക്ഷണവുമായി പോകുന്നതൊഴിച്ച് എല്ലാ കപ്പലുകളും തടയാനാണ് നീക്കം. എന്നാല്‍, ഇത് എത്രകണ്ട് വിജയിക്കുമെന്ന് വ്യക്തമല്ല.

 

Top