യമന്‍: യുദ്ധ ബാധിത പ്രദേശമായ യമനില്‍ കോളറയും ഡിഫ്തീരിയയും പടര്‍ന്നുപിടിക്കുമെന്ന് യൂണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സ് ഫണ്ട്(യുണിസെഫ്). യമനിലെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളെ രൂക്ഷമായി യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍ റിയേറ്റ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നൂറ് കണക്കിന് കുട്ടികളും കുടുംബങ്ങളുമാണ് നിരന്തരം ആക്രമണത്തിനിരയാകുന്നതെന്ന് അവര്‍ വ്യക്തമാക്കി.
യമനില്‍ ഇപ്പോള്‍ കടുത്ത ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്. ശുദ്ധ ജലത്തിന്റെ ദൗര്‍ലഭ്യം മൂലം ലഭിക്കുന്ന വെള്ളത്തില്‍ കൂടിയാണ് കോളറയും, ഡിഫ്തീരിയയും ,വയറിളക്കവും പകരുന്നത്. കഴിഞ്ഞ വര്‍ഷവും കോളറ രാജ്യത്തെ പിടിച്ച് കുലുക്കിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 1,060,000 പേര്‍ക്കാണ് കോളറ ബാധിച്ചിരുന്നത്. അതില്‍ 2300 പേര്‍ കോളറ ബാധിച്ച് മരിക്കുകയും ചെയ്തു.
യമനിലെ നിരന്തര യുദ്ധം മൂലം പോഷക ദൗര്‍ലഭ്യവും ജനങ്ങളെ അലട്ടുന്നുണ്ട്. പോഷകദാരിദ്ര്യം മൂലവും യമനിലെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. യമനില്‍ പട്ടിണിക്ക് പുറമേ പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നുണ്ട്.
കോളറ അനിയന്ത്രിതമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു യമനിലേത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചു. കുട്ടികളടക്കം ആയിരക്കണക്കിനാളുകള്‍ കോളറ ഭീതിയില്‍ കഴിയുന്നതായി ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. യമനില്‍ കണ്ടെത്തിയ മാരകമായ കോളറ വ്യാപകമായി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും ബ്രിട്ടന്‍ കേന്ദ്രമായുള്ള സേവ് ദ ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.