ശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം, നദികള്‍ കരകവിഞ്ഞു, പാലം ഒഴുകിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ഇന്ന് രൂപപ്പെട്ടേക്കും. 48 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴി ഇന്ന് അറബിക്കടലില്‍ പ്രവേശിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നെടുമങ്ങാട് 25 ഓളം വീടുകളില്‍ വെള്ളം കയറി. കത്തിപ്പാറ തോടിനു കുറുകെയുള്ള പാലം ഒഴുകിപ്പോയി. നദികളിലെ ജലനിരപ്പും ഉയരുകയാണ്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴയാണ് വ്യാപക നാശം വിതച്ചത്.

വെള്ളറട കുടപ്പനമൂട് ജംഗ്ഷന് സമീപം റോഡ് വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസപ്പെട്ടു. നെല്ലിക്കാമലയില്‍ കനത്ത മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. നെടുമങ്ങാട് വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങളെ കമ്മ്യൂണിറ്റി ഹാളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി.

വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലത്തിലും വെള്ളം കയറി. വെള്ളറട, കത്തിപ്പാറ തോടിനു കുറുകെയുള്ള പാലം കനത്ത മഴയില്‍ ഒഴുകിപ്പോയി.ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡും വെള്ളത്തില്‍ മുങ്ങി. ഒഴിമലയ്ക്കല്‍ പഞ്ചായത്തിലെ കാറനാട് മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര,ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് കൂടുതല്‍ ഉയര്‍ത്തും

Top