ക്രമസമാധാനം തകര്‍ന്നു; കര്‍ണ്ണാടകയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് യെദിയൂരപ്പ

yediyurappa

ബംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ലോകായുക്ത പി. വിശ്വനാഥ് ഷെട്ടിക്ക് നേരെ നടന്ന ആക്രമണം ഇതിന്റെ അടയാളമാണെന്നും അദ്ദേഹം ആരോപിച്ചു.

മൂന്നു തവണയാണ് ആക്രമി പി. വിശ്വനാഥ് ഷെട്ടിയെ കുത്തിയത്. എന്നിട്ടും സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണ്ണാടകയുടെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് കൊലപാതകം, വഞ്ചന തുടങ്ങിയവ സാധാരണ സംഭവങ്ങളായി മാറിയിരിക്കുകയാണ് നിലവില്‍ കര്‍ണാടക ‘ഗുണ്ടാ സ്റ്റേറ്റ്’ ആയി മാറിയെന്നും യെദിയൂരപ്പ ആരോപിച്ചു. ഇത്തരം സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ എ.ഐ.എ.ഡി.എം.കെ. നേതാവ് വി കെ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നതായും യെദിയൂരപ്പ ആരോപിച്ചു.

സംസ്ഥാനത്ത് തിരെഞ്ഞടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ ഈ പരമാര്‍ശമെന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ മുഖ്യമന്ത്രിയായി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള യെദിയൂരപ്പയുടെ പുതിയ നീക്കം രാഷ്ട്രീയ നിരീക്ഷര്‍ ആകാംഷയോടെയാണ് നോക്കി കാണുന്നത്.

Top